അന്തിക്കാട്: പെരിങ്ങോട്ടുകരയിലെ കെഎസ്ഇബി അധികൃതർ കുടിശികയുടെ പേരിൽ വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചത് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം പുനസ്ഥാപിച്ചു. അന്തിക്കാട് ഹൈസ്കൂളിന് സമീപം വസ്ത്ര വ്യാപാരം നടത്തുന്ന എളേടത്ത് പറമ്പിൽ ഷാനവാസിന്റെ പരാതിയിലാണ് മന്ത്രി ഇടപ്പെട്ടത്. രണ്ടു തവണത്തെ കുടിശികയായ 1272 രൂപയാണ് അടക്കാൻ ഉണ്ടായിരുന്നത്. വൈദ്യുതി വിച്ചേദിക്കാൻ ഇലക്ട്രിസിറ്റി ജീവനക്കാൻ എത്തിയപ്പോൾ ബിൽ അടക്കാൻ ഒരു ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ല എന്നാണ് പരാതി. കോവിഡ് പ്രതിസന്ധി മൂലം കുടിശികയുള്ള ഉപഭോക്താക്കൾക്ക് ഡിസ് കണക്ഷന് 21 ദിവസം മുൻപ് രേഖാമൂലം അറിയിപ്പ് നൽകണം എന്ന നിയമം ഇവിടെ ഉണ്ടായില്ല എന്നാണ് ആക്ഷേപം.
ഷാനവാസ് പെരിങ്ങോട്ടുകര കെഎസ്ഇബി അസി. എഞ്ചിനീയററെയും, മറ്റു രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും പരാതിയുമായി സമീപിച്ചെങ്കിലും മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് വൈദ്യുതി വിച്ചേദിച്ചതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞതായി ഷാനവാസ് പറഞ്ഞു.
തുടർന്ന് വൈദ്യുതി വൈകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമായി ടെലിഫോണിൽ ഫോണിൽ ബന്ധപ്പെട്ടു. വാട്സപ്പ് വഴി ബിൽ അയച്ചു കൊടുത്തത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാനവാസിന്റെ കടയിലെ വിച്ചേദിച്ച വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ പെരിങ്ങോട്ടുകരയിലെ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. രാവിലെ പതിനൊന്നരയോടെ വിച്ചേദിച്ച വൈദ്യുതി ബന്ധം ഉച്ചതിരിഞ്ഞ് നാലരയോടെയാണ് പുനസ്ഥാപിച്ചത്.
വൈദ്യുതി ബന്ധം വിച്ചേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരോട് പരാതിക്കാരൻ അവധി ചോദിച്ചില്ലെന്നും, വൈദ്യുതി ബിൽ കുടിശിക ഉള്ള വ്യാപാരികൾക്ക് തവണകളാക്കി അടക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്നും പെരിങ്ങോട്ടുകര കെഎസ്ഇബി അസി.എഞ്ചിനീയർ റോയ് ബി.എ പറഞ്ഞു.
Comments
Post a Comment