തട്ടുകട ഉപജീവന മാർഗമാക്കി ബി.കോം ബിരുദധാരിയായ വീട്ടമ്മ

കാഞ്ഞാണി: കോവിഡ് വന്നതോടെ തുച്ചമായ വരുമാനത്തിൽ ജോലി ചെയ്തിരുന്ന ഭർത്താവിന്റെ ജോലി നഷ്ടപ്പെടുകയും രോഗബാധിതനായ മകന്റെ ചികിത്സാ ചിലവും, വീട്ടുചിലവും കണ്ടെത്താനായിട്ടാണ് ബി.കോം ബിരുദധാരിയായ സജിത എന്ന വീട്ടമ്മ റോഡരുകിൽ ഒരു വർഷം മുൻപ് തട്ടുകട തുടങ്ങുന്നത്. 

തൃശൂർ കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്ത് രണ്ടാമത്തെ പാലത്തിനോട് ചേർന്ന് റോഡരുകിലാണ് എറവ് സ്വദേശിനി കണക്കന്ത്ര സജിത ജിജു സ്വകാര്യ വ്യക്തിയുടെ സഹായത്താൽ തട്ടുകട വച്ച് കെട്ടുന്നത്. ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് എന്തെങ്കിലും വരുമാനം ലഭിക്കുന്ന ജോലി ചെയ്യണം എന്ന് സജിത തീരുമാനിക്കുന്നത്. സജിതയുടെ രണ്ടു മക്കളിൽ 12 വയസുള്ള മൂത്ത മകന് കാഴ്ച്ചക്കുറവും, പേശികൾക്ക് ബലക്കുറവും തലച്ചോറിലെ ഞരമ്പുകൾക്ക് സുഷിരം വന്നും രോഗാവസ്ഥയിലാണ്.  

കുട്ടിയെ ഭർത്താവിനെ ഏൽപിച്ച് പെരുമ്പുഴയിൽ സംസ്ഥാന പാതയോരത്ത് കൊടും ചൂടിനെ പോലും വകവെക്കാതെ സജിത തുടങ്ങിയ തട്ടുകട വിജയം കണ്ടു. കുലുക്കി സർബത്ത്, മോര് സോഡ, ചായ, കാപ്പി തുടങ്ങിയവ സജിത ഒറ്റക്ക് നിന്ന് കച്ചവടം ചെയ്തു. രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെയായിരുന്നു തട്ടു കടയുടെ പ്രവർത്തന സമയം. ദിവസം ശരാശരി 1000 മുതൽ 1200 രൂപ വരെ കച്ചവടം നടക്കും. ചിലവ് കഴിച്ച് 500 രൂപ തനിക്ക് മിച്ചം കിട്ടാറുള്ളതായി സജിത പറഞ്ഞു.

മൂന്ന് വർഷം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കവെ മകന്റെ അസുഖം മൂലം ജോലി ഉപേക്ഷിച്ചതായിരുന്നു. ജീവിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള സജിത കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുലർച്ചെ 5 മുതൽ സംസ്ഥാന പാതയോരത്ത് യാത്രക്കാർക്ക് ചായയും ഭക്ഷണവും തയ്യാറാക്കി കൊടുത്ത് തുടങ്ങി. ദോശ, ഇഡ്ഡലി, കഞ്ഞി എന്നിവക്കൊപ്പം ചെമ്പരത്തി ചായയും, നീലചായയും ഇവിടെ ലഭ്യമാണ്. രാവിലെ കുറച്ച് നേരം ഭർത്താവിന്റെ സഹായം സജിതക്കുണ്ടാക്കും. സുഖമില്ലാത്ത കുട്ടിയെ മുത്തച്ചനെ ഏൽപ്പിച്ചാണ് ഇവിടെ കച്ചവടത്തിനെത്തുന്നത്. കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായി കച്ചവടം ചെയ്ത് ജീവിതോപാധി കണ്ടെത്തി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് സജിത എന്ന വീട്ടമ്മ.

Comments